Tuesday 2 October 2012

അധികാരമുള്ളവനു അത് ബാദ്ധ്യതയാണ്.



ദീന്‍ ഒന്നാമതായി സ്വജീവിതത്തില്‍ പ്രാവര്ത്തീകമാക്കണം  എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ മനുഷ്യന്റെ മനസ്സില്‍ വിശ്വാസം ഉണ്ടാക്കുകയും ആ വിശ്വാസം ധൃടമാകുകയും അത് മുഖേന അവനെ സല്‍പ്രവൃത്തികളിലേക്ക്‌ നയിക്കുകയും പാപങ്ങളില്‍ നിന്ന്‌ അകറ്റി നിര്‍ത്തുകയും ചെയ്യുക എന്നതിനാണ്‌.

ഒരു നല്ല ഭരണകൂടത്തിനോ ദുഷ്ട ഭരണകൂടത്തിനോ ഒരാളെ ആത്യന്തീകമായി നന്നാക്കുവാനോ ചീത്തയാക്കുവാനോ കഴിയണമെന്നില്ല. ഉദാഹരണമായി  കേരളത്തിലെ സര്‍ക്കാര്‍ മദ്യം അനുവദിച്ചുവെന്നതിനാല്‍ ഈ നാട്ടിലെ വിശ്വാസികള്‍ കുടിയന്മാരാകണമെന്നില്ല. കള്ള്‌ നിരോധിച്ചുവെന്നതുകൊണ്ട്‌ മദ്യപാനികള്‍ കുടി നിര്‍ത്തണമെന്നുമില്ല.

ഒരു രാജ്യത്തിന്റെ ഭരണകൂടം മനുഷ്യന്റെ ബാഹ്യരംഗങ്ങള്‍ ഭരിക്കുന്നു എന്നല്ലാതെ മനസ്സിനേയും വിശ്വാസത്തേയും ഭരിക്കാന്‍ അതിനു കഴിയില്ല.

ഒരു ഭരണാധികാരി പോയത്‌ കൊണ്ടു മാത്രമോ അല്ലെങ്കില്‍ ഭരണാധികാരം കിട്ടിയില്ല എന്നത്‌ കൊണ്ടു മാത്രമോ ജീവിതത്തില്‍  ദീന്‍ ഇല്ലാതാകണമെന്നോ അപൂര്‍ണ്ണമാകണമെന്നോ ഇല്ല.

ജീവിതത്തില്‍ ഇസ്‌ലാമിക നിയമമാണോ അനിസ്‌ലാമിക നിയമമാണോ സ്വീകരിക്കേണ്ടത്‌, അല്ലാഹു അവന്റെ ഖുരാനിലൂടെ എന്തൊക്കെ വിലക്കിയിട്ടുണ്ടോ അതൊന്നും ഒരു വിശ്വാസി ചെയ്യാന്‍ പാടില്ല. അത്‌ എന്തു പേരിലായിരുന്നാലും, ഏത്‌ കൊടി പിടിച്ചിട്ടാണെങ്കിലും, ഏത്‌ മന്ത്രികസേരയില്‍ ഇരുന്നായാലും ശരി. അല്ലാഹു വിലക്കിയത്‌ ഒരു വിശ്വാസിയായ വ്യക്തി  ചെയ്യാന്‍ പാടില്ല. അല്ലാഹു അനുവതനീയമാ ക്കിയവ ഒരു വ്യക്തിക്ക്  നിഷിദ്ധമാക്കാന്നും പാടില്ല. ഇതില്‍ യാതൊരു തര്‍ക്കവുമില്ല. ഇനി ഒരാള്‍ ഇതിനു വിരുദ്ധമായി എന്തെങ്കിലും ചെയ്യുകയും അയാള്‍ ആവര്‍ത്തിച്ച്‌ ദൈവവിശ്വാസിയെന്നു  അവകാശപ്പെടുകയുമാണെങ്കില്‍ അയാളെ ബഹിഷ്കരിക്കാനൊന്നും നമുക്കവകാശമില്ല.

അല്ലാഹുവിന്റെ ഒരോ മനുഷ്യരോടുമുള്ള കല്‍പന അല്ലാഹു ഒരുവന് നല്‍കിയ കഴിവിന്റെ അതിര്‍ത്തിയില്‍ വരുന്ന കാര്യങ്ങളും, അല്ലാഹു ഒരുവന് നല്‍കിയ അനുഗ്രഹങ്ങളുടെ  പരിധിയില്‍ വരുന്ന കാര്യങ്ങളും ചെയ്യുവാനാണ്‌. അതായത് ഒരോരുത്തര്‍ക്കും അല്ലാഹു നല്‍കിയ സൗകര്യം എത്രയാണോ ആ സൗകര്യമനുസരിച്ച്‌ അതിന്റെ പരിധിയില്‍ അവന്റെ കല്‍പന പാലിച്ച്‌ ജീവിക്കണം.

അല്ലാഹു നല്‍കിയ കഴിവിന്റെയും അനുഗ്രഹങ്ങളുടെയും കുറവുകൊണ്ട്‌ അവ വിനിയോഗിക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ അവന്റെ ദീന്‍ പൂര്‍ണ്ണമാകാതിരിക്കില്ല, എന്നാല്‍ അല്ലാഹു നല്‍കിയ കഴിവിന്റെയും അനുഗ്രഹങ്ങളുടെയും മഹത്വം മനസ്സിലാക്കാതിരുക്കുകയോ അല്ലങ്കില്‍ മറച്ചുവേക്കുകയോ ചെയ്തുകൊണ്ട് അവ വിനിയോഗിക്കുന്നതില്‍ അലംഭാവം കാണിച്ചാല്‍  അവന്റെ ദീന്‍ അപൂര്‍ണ്ണമാണ്‌. അപ്പോള്‍ ദീന്‍ പൂര്‍ണ്ണമോ അപൂര്‍ണ്ണമോ എന്ന്‌ തീരുമാനിക്കുന്നതിനുള്ള മാനദണ്ഡം എന്താണ്‌? ദീന്‍ ജീവിതത്തില്‍ കൈക്കൊള്ളുന്ന ആളുടെ കഴിവ്‌ എത്രയെന്നതു തന്നെ.

കട്ടവന്റെ കൈമുറിക്കാവുന്ന തരത്തിലുള്ള അധികാരം ഒരാള്‍ക്ക്‌ കൈവന്നാല്‍ അവിടെ കൈമുറിക്കാത്തതിന്റെ പേരില്‍ അവന്‍ അല്ലാഹുവോട്‌ മറുപടി പറയേണ്ടി വരും.

അധികാരമുള്ളവനു അത്‌ ബാദ്ധ്യതയാണ്‌.

അധികാരം ഉണ്ടാക്കുവാന്‍ അവന്‍ ശ്രമിക്കേണ്ടതല്ലേ എന്നാണെങ്കില്‍ അവയെല്ലാം അപ്രസക്തമായ ചോദ്യമാണ്. അധികാരമാണെങ്കില്‍ അത്‌, സമ്പത്താണെങ്കില്‍ അത്‌, ആരോഗ്യമാണെങ്കില്‍ അത്‌, ഏതാണോ അവര്‍ക്ക്‌ അല്ലാഹു നല്‍കുന്ന സൗകര്യം ആ സൗകര്യത്തിന്റെ അടിസ്ഥാനത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യണം എന്നാണ്‌.
അധികാരം ഒരാള്‍ക്കുണ്ടെങ്കില്‍ അയാള്‍ അതിന്റെയടിസ്ഥാനത്തില്‍ ചെയ്യൂക. ഉദാഹരണമായി ഖുര്‍ആനിന്റെ വ്ധിവിലക്കുകള്‍ അനുസരിച്ച് നിലനില്‍ക്കുന്ന ഒരു  രാഷ്ട്രത്തിലെ ഭരണാധികാരി കട്ടവന്റെ കൈ മുറിച്ചിട്ടില്ലെങ്കില്‍ അയാള്‍ അല്ലാഹുവിനോട്‌ മറുപടി പറയേണ്ടി വരും. എന്നാല്‍ അത്‌ ഇസ്‌ലാമിക പ്രബോധകന്റെ ബാധ്യതയല്ല. അയാള്‍ക്ക്‌ ഭരണാധികാരിയെ അത്‌ ബോധ്യപ്പെടുത്തലേ ബാധ്യതയുള്ളൂ. കാരണം പ്രബോധകനു അധികാരമില്ല. ഭരണാധികാരിയെ ഭരണത്തില്‍ നിന്ന്‌ ഇറക്കിയിട്ട്‌ അവിടെ കട്ടവന്റെ കൈമുറിക്കല്‍ ശിക്ഷ നടപ്പാക്കാന്‍ പ്രബോധകനു ബാദ്ധ്യതയില്ല എന്നാണു നാം  മനസ്സിലാക്കേണ്ടത് .

നമ്രൂദിനു ഭരണാധികാരം കൊടുത്തു എന്നാണു ഖുര്‍ആനിലൂടെ അല്ലാഹു പറയുന്നത്‌. അതേ അല്ലാഹു തന്നെ ഇബ്രാഹീം നബി(അ)യെ അയക്കുകയാണ്‌ എന്തിനു വേണ്ടി? അല്ലാഹു നമ്രൂദിനു കൊടുത്ത അധികാരം പിടിച്ചു വാങ്ങാനായിട്ടല്ല പറഞ്ഞത്. നേരെമറിച്ച്‌ അല്ലാഹു അധികാരം കൊടുത്ത നമ്രൂദിനോട്‌ പോയിട്ട്‌ 'നമ്രൂദേ നിനക്ക്‌ അല്ലാഹുവാണു ഈ അധികാരം നല്‍കിയത്‌. ഈ അല്ലാഹുവിന്‌ നിന്നില്‍ നിന്ന്‌ ഇത്‌ തിരിച്ചെടുക്കുവാനും നിന്റെ സകല ശക്തികളും ഇല്ലാതാക്കുവാനും കഴിയും, അതുകൊണ്ട്‌ നിന്റെ അധികാരത്തിന്റേയും ശക്തിയുടേയും യഥാര്‍ത്ഥ ഉടമസ്ഥനായ അല്ലാഹുവിലുള്ള വിശ്വാസവും വിധേയത്വവും അവന്‍ അനുശാസിക്കുന്ന ധര്‍മ്മങ്ങളും മാത്രമേ നിന്റെ ജീവിതത്തിനു ആത്യന്തികമായി ഗുണകരമാകുകയുള്ളൂ.' എന്ന്‌ പറഞ്ഞ്‌ ബോധ്യപ്പെടുത്താനാണു നമ്രൂദിനടുക്കല്‍ ഇബ്രാഹീം നബി(അ)യെ അയച്ചത്‌. എന്നല്ലാതെ 'ഞാന്‍ നമ്രൂദിനു ഭരണം കൊടുത്തിട്ടുണ്ട്‌, നീ അതു പോയി പിടിച്ച്‌ വാങ്ങണം' എന്ന്‌ നിര്‍ദ്ദേശിച്ചല്ല ഇബ്രാഹീം നബി(അ)യെ നിയോഗിക്കുന്നത്‌.
ഫിര്‍ഔന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്‌. ഫിര്‍ഔന്‍ ധിക്കാരിയായി മാറിയിരിക്കുന്നു എന്നു പറഞ്ഞാണു അല്ലാഹു മൂസാ(അ)യേയും ഹാറൂണിനേയും(അ) അയക്കുന്നത്‌. ആ ധിക്കാരിയെ സിംഹാസനത്തില്‍ നിന്ന്‌ കൈപിടിച്ച്‌ താഴെയിറക്കാനല്ല അവരെ അയച്ചത്‌. പിന്നെ എന്തിനു വേണ്ടിയാണ്‌ " നിങ്ങള്‍ അവനോട്‌ സൗമ്യമായ വാക്ക്‌ പറയുക. അവന്‍ ഒരുവേള ചിന്തിച്ചു മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന്‌ വരാം."
ഇത്‌ ആരോടാണു അവര്‍ പറയേണ്ടത്‌? സേച്ഛാധിപതിയായ, ചരിത്രത്തിലെ കൊടിയ മര്‍ദ്ദകനായ ഫറവയോടാണു ഇവര്‍ പറയേണ്ടത്‌. നിന്റെ മര്‍ദ്ദനം നിര്‍ത്തണം, നിന്റെ ധിക്കാരം അവസാനിപ്പിക്കണം എന്നൊക്കെയുള്ള ശൈലിക്ക്‌ പകരം അല്ലാഹു പറയുന്നത്‌ ഫിര്‍ഔനോട്‌ മാര്‍ദ്ദവമായതും സൗമ്യമായതുമായ വാക്ക്‌ പറയണം എന്നാണ്‌. ആ വാക്ക്‌ കേട്ടിട്ട്‌ അവന്‍ ഒരുവേള സത്യത്തെപ്പറ്റി ബോധവാനായേക്കാം. അല്ലെങ്കില്‍ അല്ലാഹുവിന്റെ ശിക്ഷയെപ്പറ്റി ഭയമുള്ളവനായേക്കാം. നിനക്ക്‌ അല്ലാഹു നല്‍കിയ ഭരണാധികാരം പടച്ചതമ്പുരാനോടുള്ള കടപ്പാടിന്റെ അടിസ്ഥാനത്തില്‍ വിനിയോഗിക്കാതിരുന്നാല്‍ അവസാനിക്കാത്ത നരകശിക്ഷയുടെ അവകാശിയായിത്തീരും എന്ന സത്യം വളരെ നയപരമായി, വളരെ സൗമ്യമായി, മനസ്സിലാക്കി കൊടുക്കുവാന്‍ വേണ്ടിയാണ്‌ പ്രവാചകര്‍ ശ്രമിച്ചത്‌ എന്നാണു വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌.

ഇസ്‌ലാം എന്നാല്‍ കേവലം ചില വിശ്വാസങ്ങളും ആചാരങ്ങളൂമാണ്‌ എന്ന്‌ പറഞ്ഞ്‌ പഠിപ്പിക്കുന്ന പുരോഹിതന്മാര്‍ എക്കാലത്തും ഉണ്ടായിരുന്നു. അവരുടെ കൈകളില്‍ യഥാര്‍ത്ഥ ദീന്‍ സ്വാഭാവികമരണം പ്രാപിക്കുകയല്ലാതെ മറ്റൊന്നും സംഭവിക്കുകയില്ല.

ഇസ്‌ലാം എന്നാല്‍ എന്താണ്‌? അതിവിടുത്തെ നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥിതികളില്‍ സമരം നടത്തലാണോ?. 'ലാ ഇലാഹ ഇല്ലല്ലാഹ" എന്ന്‌ പറഞ്ഞാല്‍ അല്ലാഹുവല്ലാതെ ഭരണാധികാരിയില്ല എന്നും അല്ലാഹുവല്ലാതെ യജമാനനില്ല എന്നും ഒക്കെ അര്‍ത്ഥം വച്ചാല്‍ എത്തിച്ചേരുന്നത്‌ അങ്ങോട്ട്‌ തന്നെയായിരിക്കും.

ദീന്‍ പ്രായോഗീക ജീവിതത്തില്‍ നടപ്പാക്കിയ ഒരു പ്രദേശത്തു  ഭരണാധികാരത്തിനു വലിയ സ്ഥാനമുണ്ട്‌. ഭരണത്തിന്റെ എല്ലാ വശങ്ങളിലേക്കും മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന നിയമങ്ങളുമുണ്ട്‌ ഖുര്‍ആനില്‍. റൂള്‍സ്‌, റെഗുലേഷന്‍സ്‌ എന്ന്‌ വേര്‍തിരിച്ചതുകൊണ്ടായില്ല- ധാര്‍മ്മിക നിയമങ്ങളാണ് ഖുര്‍ആനില് ഉള്ളത്. നിങ്ങള്‍ ഏത്‌ ഡിപ്പാര്‍ട്ട്മെന്റ്‌ കൈകാര്യം ചെയ്താലും അതു കൈകാര്യം ചെയ്യുന്നിടത്ത്‌ അധാര്‍മ്മികത വരാതിരിക്കുവാനും അനീതി വരാതിരിക്കുവാനും പാലിക്കേണ്ട ധാര്‍മ്മിക നിയമങ്ങള്‍ എന്താണോ അതാണ്‌ ഇസ്‌ലാമിനു എല്ലാ രംഗത്തേക്കും ഉള്ളത്‌. ഭരണ- രാഷ്ട്രീയ- സാമ്പത്തിക- സാമൂഹിക- കുടുംബ രംഗങ്ങളിലൊക്കെയും പാലിക്കേണ്ട ധാര്‍മ്മിക നിയമങ്ങള്‍ ഖുര്‍ആനില് ഉണ്ട്‌. അതെല്ലാം ജീവിതം അല്ലാഹുവിനു വേണ്ടി സമര്‍പ്പിച്ചവര്‍  വളരെ പ്രധാനമായി തന്നെ കാണുന്നു. ജീവിതത്തിന്റെ ഏതേത്‌ മേലയെപ്പറ്റിയും ഖുര്‍ആന്‍ പഠിപ്പിച്ച ഒരു നിയമവും യുക്തിക്കും പ്രായോഗികതക്കും വിരുദ്ധമല്ല തന്നെ. അത്‌ മനുഷ്യകുലത്തെ വിശുദ്ധിയിലേക്ക്‌ നയിക്കുമെന്നതിലും യാതൊരു സംശയവുമില്ല. അതിനെതിരില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന മനുഷ്യനിര്‍മ്മിതങ്ങളൊക്കെ അപ്രായോഗികവും അപകടകരവുമാണു എന്നതാണു സത്യം.

No comments:

Post a Comment