Sunday 21 October 2012

ആത്മാര്ഥതയുടെ അഭാവം.




സംഭവലോകത്തെ മൗലിക പ്രശ്‌നങ്ങള്‍ അവഗണിച്ച്‌ വില കുറഞ്ഞ തര്‍ക്കങ്ങളുടെ ഉല്‍പാദകരും പ്രചാരകരുമായി സംഘടനകള്‍ മാറാന്‍ പാടില്ല.

ഒരിക്കലും അവസാനിക്കാത്തതും തീരുമാനങ്ങളിലെത്താന്‍ കഴിയാത്തതുമായ ഇജ്‌തിഹാദീ വിഷയങ്ങളില്‍ തര്‍ക്കിച്ച്‌ സമയവും ഊര്‍ജവും പാഴാക്കുന്നവര്‍, ഏറ്റെടുത്ത്‌ പൂര്‍ത്തീകരിക്കാവുന്ന ജനക്ഷേമ അജണ്ടകള്‍ അവഗണിച്ചു തള്ളുകയാണ്‌.

തര്‍ക്കിക്കാന്‍ പഴുത്‌ തേടി നടക്കലും വിമര്‍ശനം സ്ഥിരം തൊഴിലാക്കലും അലസന്മാരുടെ  അലങ്കാരമായിത്തീരുന്നു. അവര്‍ വലിയ നന്മകള്‍ പോലും കാണാതെ പോകുന്നവര്‍ ചെറിയ വീഴ്‌ചകള്‍ വരെ പൊലിപ്പിച്ചവതരിപ്പിക്കുന്നു.

ആത്മാര്‍ഥതയുടെ അഭാവം. ദീനീ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനമാകേണ്ട യഥാര്‍ഥ വിശ്വാസവും (ഈമാന്‍) ഉദ്ദേശ്യ ശുദ്ധിയും (ഇഖ്‌ലാസ്‌) ചോര്‍ന്നു പോയാല്‍ തെറ്റായ വികാരങ്ങളും പ്രചോദകങ്ങളും തല്‍സ്ഥാനം കൈയടക്കും.

സംഘടനാ മാത്സര്യം, നേതൃമോഹം, സാമ്പത്തിക നേട്ടം, രാഷ്‌ട്രീയ വളര്‍ച്ച തുടങ്ങിയ ഭൗതിക താല്‍പര്യങ്ങളുടെയും അസൂയ, പക, വിദ്വേഷം തുടങ്ങിയ മലിന വികാരങ്ങളുടെയും സ്വാധീനം ഉണ്ടാകുന്നതോടെ കര്‍മ്മങ്ങളില്‍നിന്ന്‌ ദീനീ സംസ്‌കാരം ചോര്‍ന്നു പോകും.

സ്വാര്‍ഥത വിജയിച്ചാല്‍ അഭിപ്രായങ്ങള്‍ പിഴച്ചുപോകും.

അറിവു നേടിയ പണ്ഡിതനെയും അറിവില്ലാത്ത പാമരനെയും പോലെയല്ല അല്‍പജ്ഞന്‍. അവിവേകവും അഹങ്കാരവും അയാളുടെ കൂടപ്പിറപ്പായിരിക്കും.

അല്‍പജ്ഞാനികള്‍ മതനേതാക്കളാവുകയും പ്രസംഗപീഠങ്ങള്‍ പതിച്ചുകിട്ടുകയും ചെയ്‌താല്‍ `സംഘടന' മാത്രമല്ല ദീന്‍ തന്നെയും അപകടത്തിലാകും.

വിശുദ്ധ ഖുര്‍ആനില്‍ സമഗ്രജ്ഞാനമില്ലാത്ത, നിദാന ശാസ്‌ത്രങ്ങളും നിയമനിര്‍ധാരണത്തിന്റെ ചരിത്രവും വികാസവും മറ്റും അറിയാത്ത ആളുകള്‍ ദീനീ വിഷയങ്ങളിലെ ആധികാരിക ശബ്‌ദങ്ങളായാല്‍ എന്തു സംഭവിക്കുമെന്നതിന്‌ കേരളത്തിന്റെ വര്‍ത്തമാനം സാക്ഷി! `മുറി വൈദ്യന്‍ ആളെക്കൊല്ലും'.

ഒരിക്കലും തെറ്റുപറ്റാത്തവരാണ്‌ തങ്ങളെന്ന വിശുദ്ധവല്‍ക്കരണം (തഖ്‌ദീസ്‌) പലതരം ദുഷ്‌പ്രവണതകളും സൃഷ്‌ടിക്കുന്നു.

സംഘടനാ സങ്കുചിതത്വം, തീവ്രവാദം, മറ്റുള്ളവരെ പിഴച്ചവരും ശത്രുക്കളുമായി കാണല്‍, സമൂഹവൃത്തത്തില്‍നിന്ന്‌ പുറത്താക്കല്‍, കുടുംബബന്ധങ്ങള്‍ പോലും വിഛേദിക്കല്‍, സംഘടനക്ക്‌ വേണ്ടി കളവു പറയല്‍, അന്ധമായ അനുകരണം (തഖ്‌ലീദ്‌) തുടങ്ങിയവ പലതരം ദുഷ്‌പ്രവണതകളും സൃഷ്‌ടിക്കുന്നു.

ഇജ്‌തിഹാദിന്‌ പ്രാമുഖ്യം നല്‍കുന്നവര്‍ക്കിടയില്‍തന്നെ ഒരുതരം വ്യക്തിപൂജാ സ്വഭാവമുള്ള തഖ്‌ലീദ്‌ കടന്നുവരുന്നത്‌ അന്ധമായ അനുകരണം (തഖ്‌ലീദ്‌) ഉള്ളത് കൊണ്ടാണ്.

തങ്ങളുടെ നിലപാട്‌ മാത്രം ശരിയെന്ന്‌ വിശ്വസിക്കുന്നവരില്‍ `അതിര്‍കവിഞ്ഞ ആത്മാര്‍ഥത' കൂടിയുണ്ടായാല്‍  വ്യക്തിപൂജാ എന്നചിത്രം പൂര്‍ണമാകുന്നു.

ആത്മസംസ്‌കരണ പ്രക്രിയ (തര്‍ബിയ്യ, തസ്‌കിയ) നൈരന്തര്യം നഷ്‌ടപ്പെടാതെ കാത്തുസൂക്ഷിക്കുന്നതില്‍ വീഴ്‌ചവരുത്തുകയോ, അതൊരു അജണ്ടയായി എടുക്കാതെ അവഗണിച്ചു തള്ളുകയോ ചെയ്യുന്നവരില്‍, സാംസ്‌കാരിക-സദാചാര നിലവാരം ക്രമേണ കുറഞ്ഞുവരും.

നന്മകള്‍, പരലോക ബോധം, തഖ്‌വ, ലജ്ജ തുടങ്ങിയവ നഷ്‌ടപ്പെടുകയും ചെയ്യും. എത്ര പ്രധാനപ്പെട്ട ഇസ്‌ലാമിക തത്ത്വം പ്രബോധനം ചെയ്യുന്നവരാണെങ്കിലും തര്‍ബിയ്യത്ത്‌ ചോര്‍ന്നുപോയാല്‍ പിന്നെ വ്യക്തിക്കോ സംഘടനക്കോ ഏറെ നാള്‍ മുന്നോട്ടുപോകാനാവില്ല. `പുറമെ വെള്ളതേച്ച ശവക്കല്ലറകള്‍ പോലെയാകും. പുറംമോടികളും ബഹളങ്ങളും കടന്ന്‌ അകത്തുചെന്നാല്‍ ദുര്‍ഗന്ധം വമിക്കുന്ന സംഘടനാ പരിസരമാണ്‌ കാണാനാവുക.

പണ്ഡിതന്മാരെ സമീപിക്കുക, അവരില്‍ നിന്ന്‌ അറിവ്‌ നേടുക. അവരുടെ സംസ്‌കാരവും സ്വഭാവവും മാതൃകകളും പകര്‍ത്തുക.

സ്വന്തം വിശ്വാസങ്ങളിലും വാദങ്ങളിലും ശരി ഇല്ലാതിരിക്കുകയും തെറ്റുകള്‍ മറ്റുള്ളവര്‍ വ്യക്തമായി ചൂണ്ടിക്കാണിക്കുകയും ചെയ്യുമ്പോള്‍, തിരുത്താനുള്ള മനസില്ലെങ്കില്‍ തെറ്റായ സംവാദരീതികള്‍ സ്വീകരിക്കേണ്ടി വരും.

ആദരവും പ്രതിപക്ഷ ബഹുമാനവും ഉള്‍ച്ചേര്‍ന്ന വിമര്‍ശനം ശീലിക്കണം.

വിശുദ്ധവല്‍ക്കരണം (തഖ്‌ദീസ്‌) ഉപേക്ഷിക്കുക. ഖുര്‍ആന്‍  മാത്രമാണ്‌ തെറ്റുപറ്റാത്ത വിശുദ്ധപദവിക്ക്‌ അര്‍ഹതയുള്ളത്‌.

No comments:

Post a Comment