Wednesday 24 October 2012

(ഇത്തഖില്ലാഹ്) അല്ലാഹുവെ സൂക്ഷിക്കുക.



അറിവുകളുടെ ആഴവും വ്യാപ്‌തിയും മനസ്സിലാകുമ്പോള്‍ മാത്രമേ തന്റെ അജ്ഞത ഒരാള്‍ക്ക്‌ ബോധ്യപ്പെടുകയുള്ളൂ.

അറിവുകളുടെ ആഴവും വ്യാപ്‌തിയും മനസ്സിലാകുമ്പോള്‍ അയാള്‍ വിനയാന്വിതനാകും.

നേടിയതുകൊണ്ട്‌ എല്ലാമായി എന്ന്‌ ചിന്തിക്കുന്നത്‌ മൂഢത്വമാണ്‌. അത്‌ മനുഷ്യനെ അഹങ്കാരിയാക്കും.

അറിയുന്നവരും അറിയാത്തവരും തുല്യരാകുമോ?

വിശ്വാസത്തെ ഉറപ്പിച്ച്‌ നിര്‍ത്തുന്നതില്‍ അറിവിന്റെ പങ്ക്‌ വ്യക്തമാക്കുന്നു. വിശ്വാസം അന്ധമാണെങ്കില്‍ അതിന്‌ ജീവനുണ്ടാകുകയില്ല.

വിശ്വാസത്തിന്റെ പ്രത്യുല്‍പന്നമായി ഉണ്ടാകേണ്ടതാണ്‌ സംസ്‌കരണം. ചുരുക്കത്തില്‍ വിദ്യാഭ്യാസത്തിന്റെ തത്സമയ സൃഷ്‌ടിയായി വിജ്ഞാനവും വിശ്വാസവും സംസ്‌കരണവും വ്യക്തി നേടിയെടുക്കേണ്ടതാണ്‌.

നിങ്ങളില്‍ സത്യവിശ്വാസം സ്വീകരിച്ചവരെയും അറിവ്‌ നേടിയവരെയും അല്ലാഹു പല പദവികള്‍ ഉയര്‍ത്തുന്നതാണ്‌.

ക്രിയാത്മകവും ഫലപ്രദവുമായ ചിന്തകളും പ്രവര്‍ത്തനങ്ങളും തലമുറകളിലൂടെ സമൂഹത്തില്‍ നിലനിര്‍ത്താന്‍ വിദ്യാഭ്യാസത്തിന്‌ മാത്രമേ കഴിയുകയുള്ളൂ.

അറിവിന്റെ അനന്തവ്യാപനവും നിരന്തര സാന്നിധ്യവുമാണ്‌ സമൂഹത്തിന്റെ ആരോഗ്യം.

ഉല്‍കൃഷ്‌ട ഗുണങ്ങളും സ്വഭാവങ്ങളും നിലനില്‍ക്കുന്നിടത്തോളം സമൂഹം നിലനില്‍ക്കും. അവ നഷ്‌ടപ്പെട്ടാല്‍ സമൂഹവും നശിക്കും.

വായനയിലൂടെ ലഭിക്കുന്ന അറിവുകള്‍ ബുദ്ധിക്ക്‌ ഊര്‍ജം നല്‍കും. ചിന്തകളെ ശക്തിപ്പെടുത്തും, വീക്ഷണങ്ങള്‍ക്ക്‌ വ്യക്തത നല്‍കും, അവ പിന്നീട്‌ വിശ്വാസവും ഭക്തിയുമായി മനസ്സില്‍ വേരുറക്കും.

മനുഷ്യസൃഷ്‌ടിപ്പിന്റെ സൂക്ഷ്‌മതലങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലുവാനും അത്യുദാരനായ ദൈവത്തിന്റെ മഹത്വം മനസ്സിലാക്കുവാനുമായിരിക്കണം പഠിതാവ്‌ ശ്രമിക്കേണ്ടത്‌. വായന ലക്ഷ്യത്തില്‍ എത്തുന്നതും പഠനം ഫലപ്രദമാകുന്നതും ദൈവിക നൈതികമൂല്യങ്ങളുടെ അന്വേഷണത്തിലാണ്‌.

മനുഷ്യന്‍ ധിക്കാരിയായിരിക്കുന്നു, തിനിക്ക്‌ താന്‍ തന്നെ മതി എന്നവന്ന്‌ തോന്നിത്തുടങ്ങിയപ്പോള്‍.

ദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി വന്നപ്പോള്‍ തങ്ങളുടെ പക്കലുള്ള അറിവുകളില്‍ അഹങ്കാരികള്‍ സംതൃപ്‌തിയടയുകയായിരുന്നു. അവര്‍ പരിഹസിച്ചു തള്ളിയതെന്തായിരുന്നുവോ, അതിന്റെ ശിക്ഷ അവരെ വലയം ചെയ്യുകയുമുണ്ടായി.

ദൈവികചിന്തകളില്ലാത്ത അറിവുകള്‍ അപൂര്‍ണമായിരിക്കുമെന്നതു പോലെ അറിവുകള്‍കൊണ്ട്‌ ശക്തിപ്പെടുത്താത്ത വിശ്വാസം അന്ധവുമായിരിക്കും.

യാഥാര്‍ഥ്യങ്ങളുടെ വൈവിധ്യങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക്‌ മാത്രമേ അല്ലാഹു എന്ന യഥാര്‍ഥ സത്യം ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ.

യാഥാര്‍ഥ്യത്തിലെത്താതിരിക്കുന്നത്‌ തന്നെയാണ്‌ വഴികേട്‌ എന്നാണ്‌ ഖുര്‍ആന്‍ അറിയിക്കുന്നത്‌. ``അവനാണ്‌ നിങ്ങളുടെ യഥാര്‍ഥ രക്ഷിതാവായ അല്ലാഹു. എങ്കില്‍ യഥാര്‍ഥമായതിന്‌ പുറമെ വഴികേടല്ലാതെ എന്താണുള്ളത്‌.

ദൈവികചിന്തയും ധര്‍മമൂല്യങ്ങളും ശാക്തീകരിക്കാന്‍ കഴിയാത്ത വിജ്ഞാനം അനുഗ്രഹശൂന്യമായിരിക്കും.

ദൈവസ്‌മരണയും അനുബന്ധകാര്യങ്ങളും, അറിവ്‌ നേടുന്നവരെയും അത്‌ പകര്‍ന്നുകൊടുക്കുന്നവരെയും, മാറ്റി നിര്‍ത്തിയാല്‍, ഈ ലോകത്തിലുള്ളതൊക്കെ അഭിശപ്‌തമാണ്‌.

ഖുര്‍ആന്റെ കാഴ്‌ചപ്പാടില്‍ അറിവും വിജ്ഞാനവും വ്യത്യസ്‌തമാണ്‌. ആദ്യത്തേത്‌ ഇല്‍മ്‌ ആകുന്നു. രണ്ടാമത്തേത്‌ മഅ്‌രിഫത്തും.

പ്രത്യക്ഷത്തിലുള്ള അറിവുകളാകുന്നു ഇല്‍മ്‌. കാണുകയും കേള്‍ക്കുകയും ചെയ്യുന്നതൊക്കെ ഇതില്‍പ്പെടുന്നു.

മനസ്സില്‍ രൂഢമൂലമായി നില്‍ക്കുന്നതാണ്‌ മഅ്‌രിഫത്ത്‌. ഹൃദയപൂര്‍വം സൂക്ഷിച്ചുവെക്കുന്ന ഇത്‌ അനുഭവത്തിന്റെയും വിശ്വാസത്തിന്റെയും നിറവില്‍ കരുത്താര്‍ജിക്കുന്നു. അതിനാല്‍ അതിന്‌ മറവി സംഭവിക്കുകയില്ല.

കാണുകയും കേള്‍ക്കുകയും ചെയ്യുന്ന അറിവുകളാകട്ടെ നിമിഷങ്ങള്‍കൊണ്ട്‌ മറന്നുപോകുന്നവയാണധികവും. അറിവുകളെ, വിവേകവും വിവേചനശക്തിയും ഉപയോഗിച്ചു വീണ്ടും മനനം ചെയ്യുമ്പോള്‍ അവ ജ്ഞാനമായിത്തീരുന്നു.

ജ്ഞാനം വ്യക്തിയുടെ  മൂലധനമാണ്‌. അറിവ്‌ അവന്റെ ആയുധവുമാണ്‌.

നഷ്‌ടം സംഭവിക്കാത്ത വര്‍ധിച്ചുകൊണ്ടേയിരിക്കുന്ന ജ്ഞാനമെന്ന മൂലധനം വ്യക്തിയുടെ ജീവിതമാകമാനം ലാഭകരമാക്കുന്നതാണ്‌.

സമൂഹത്തിന്റെയും കാലഘട്ടത്തിന്റെയും പ്രത്യേകതകള്‍ മനസ്സിലാക്കി മുന്നേറാന്‍ അറിവ്‌ അനിവാര്യമാണ്‌.

മനസ്സിനെ ഉറപ്പിച്ച്‌ നിര്‍ത്തുന്ന ചിന്തകള്‍ക്ക്‌ വ്യക്തത നല്‍കുന്ന ജ്ഞാനത്തിന്റെ അഭാവത്തില്‍ സുരക്ഷിതത്വബോധം ലഭ്യമാകുകയില്ല.

ജ്ഞാനശേഖരമുള്ള മനസ്സുമായി ജീവിക്കുന്നവര്‍ക്ക്‌ അറിവെത്ര ലഭിച്ചാലും മതിവരികയില്ല.

ജ്ഞാനശൂന്യമായ മനസ്സുമായി നേടുന്ന അറിവുകള്‍ ഭൗതികപ്രധാനമായിരിക്കും. എത്ര കിട്ടിയാലും അതു മതിയാകുകയില്ല.

ഒരിക്കലും ആര്‍ത്തിതീരാത്ത രണ്ട്‌ പേരുണ്ട്‌. വിജ്ഞാനത്തിനുവേണ്ടി ആര്‍ത്തി പൂണ്ടവന്‍, അവന്‌ വിജ്ഞാനം മതിയാകുകയില്ല. ഈ ലോകത്തിനുവേണ്ടി ആര്‍ത്തിപൂണ്ടവന്‍, അവന്‌ ഈ ലോകം മുഴുവന്‍ കിട്ടിയാലും മതിയാകുകയില്ല.

സദാചാരചിന്തകള്‍ ജ്ഞാനമായി സ്വീകരിക്കുമ്പോള്‍ അറിവുകള്‍ക്ക്‌ സംസ്‌കരണമൂല്യം വര്‍ധിക്കുന്നു. അവ മനുഷ്യനെ അല്ലാഹുവിലേക്ക്‌ അടുപ്പിക്കുകയും ചെയ്യുന്നു.

വിശ്വാസത്തിന്റെ പിന്‍ബലമുള്ള ജ്ഞാനം നേടുവാന്‍ ദൈവികസഹായം അനിവാര്യമാണ്‌.

അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ ജ്ഞാനം നല്‍കുന്നു. ആര്‍ക്കെങ്കിലും ജ്ഞാനം ലഭിച്ചാല്‍ അത്യധികമായ നേട്ടമാണ്‌ അതിലൂടെ ലഭിക്കുന്നത്‌.

അറിവുകളെ സംസ്‌കരണത്തിനു വേണ്ടി രൂപപ്പെടുത്തുമ്പോള്‍ അതിനെ തഖ്‌വ(ഭയഭക്തി)യുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നു.

നീ അല്ലാഹുവെ സൂക്ഷിക്കുക (ഇത്തഖില്ലാഹ്‌) എങ്കില്‍ നിനക്ക്‌ കൂടുതല്‍ അറിവ്‌ നേടാം.

ഏകാഗ്രതയുള്ള മനസ്സില്‍ മാത്രമേ ഭയഭക്തി യഥാവിധി നിലനില്‍ക്കുകയുള്ളൂ. അറിവും അപ്രകാരമാണ്‌.

ഏകാഗ്രതയോടെ പഠിക്കുമ്പോള്‍ മാത്രമേ വായനയിലൂടെ അറിവും അറിവിലൂടെ ജ്ഞാനവും കൈവരിക്കാന്‍ കഴിയുകയുള്ളൂ. ജീവിതം സ്വയം സംസ്‌കൃതമാകുന്ന സന്ദര്‍ഭമാണത്‌.

No comments:

Post a Comment