Tuesday 2 October 2012

മനുഷ്യനെ ഉണര്ത്തിയിട്ടുള്ള നമസ്കാരം.



അല്ലാഹു ഖുര്‍ആനിലൂടെ മനുഷ്യനെ ഉണര്ത്തിയിട്ടുള്ള നമസ്കാരം ( സ്വലാത്ത് ) കേവലം ചടങ്ങായി, ദൈവത്തിന് എന്തോ നല്‍കുന്നുവെന്ന ധാരണയിലാണ് മഹാഭൂരിപക്ഷവും അത് നിര്‍വഹിച്ച് വരുന്നത് എന്ന് തോന്നിപ്പോകാറുണ്ട്. പക്ഷെ അതിന് പരിഹാരം നമസ്കാരിക്കാതിരിക്കലല്ല നമസ്കാരം എന്താണ് എന്ന് മനസ്സിലാക്കലാണ്.

ഖുര്‍ആനിലൂടെ അല്ലാഹു  നേരിട്ട് നടത്തിയ കല്‍പനയില്‍ പെട്ടതാണ് നമസ്കാരം. അത് വേദഗ്രന്ഥത്തില്‍ പറഞ്ഞിട്ടില്ല എന്നത് ഖുര്‍ആനെ സംബന്ധിച്ച അറിവില്ലായ്മയോ മനപ്പൂര്‍വമുള്ള കളവോ ആണ്.

'നമസ്കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും ചെയ്യുവിന്‍. സ്വന്തം പരലോകഗുണത്തിനുവേണ്ടി മുന്‍കൂട്ടി പ്രവര്‍ത്തിച്ചുവെച്ചിട്ടുള്ള നന്മകളെല്ലാം നിങ്ങള്‍ അല്ലാഹുവിന്റെ സമക്ഷം കണ്ടെത്തുന്നതാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കാണുന്നുണ്ട്.'
'ക്ഷമകൊണ്ടും നമസ്കാരംകൊണ്ടും സഹായം തേടുവിന്‍. നമസ്കാരം ഒരു ഭാരിച്ച കര്‍മംതന്നെയാകുന്നു. പക്ഷേ, ഒടുവില്‍ തങ്ങളുടെ റബ്ബിനെ കണ്ടുമുട്ടുമെന്നും അവങ്കലേക്കുതന്നെ മടങ്ങിച്ചെല്ലേണ്ടതുണ്ടെന്നും കരുതുന്ന അനുസരണശീലരായ
ദാസന്മാര്‍ക്ക് അത് ഒട്ടും ഭാരമല്ലതാനും.'

70 ലധികം സ്ഥലത്ത് നേര്‍ക്ക് നേരെ നമസ്കാരത്തിനുള്ള കല്‍പന ഖുര്‍ആനില്‍ കാണാം. അഥവാ നമസ്കാരം വേദഗ്രന്ഥത്തിലില്ലാത്ത പുരോഹിത സൃഷ്ടിയല്ല എന്ന് ചുരുക്കം. എന്താണ് നമസ്കാരത്തിന്റെ ഫലമായി ഉണ്ടാവേണ്ടത് എന്നും ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു. അവര്‍ ധര്‍മം കല്‍പിക്കുന്നു. അധര്‍മം നിരോധിക്കുന്നു. നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുന്നു. സകാത്തു നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു.' ധര്‍മം കല്‍പിക്കലും അധര്‍മം നിരോധിക്കലും ഒരു വിശ്വാസിയുടെ ചുമതലയാണ് അത് യഥാവിധി നിര്‍വഹിക്കാന്‍ ആദ്യം അത്തരം തെറ്റില്‍നിന്ന് അകന്ന് നില്‍ക്കണം അതിന് നമസ്കാരം സഹായിക്കണം.

നിങ്ങളുടെ ധനം സ്വമനസ്സാലെയോ മനസ്സില്ലാതെയോ ചെലവഴിച്ചുകൊള്ളുക; എങ്ങനെയായാലും അത് സ്വീകരിക്കപ്പെടുന്നതല്ല. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ അധര്‍മകാരികളാകുന്നു.` അവരുടെ ദാനങ്ങള്‍ തള്ളപ്പെടുന്നതിനുള്ള കാരണം, അവര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും നിഷേധിച്ചതും നമസ്കാരത്തിനു ഹാജരാകുമ്പോള്‍ അലസരായി മാത്രം ഹാജരാകുന്നതും ദൈവികമാര്‍ഗത്തില്‍ വ്യയം ചെയ്യുമ്പോള്‍ വൈമനസ്യത്തോടെ മാത്രം വ്യയംചെയ്യുന്നതും അല്ലാതെ മറ്റൊന്നുമല്ല. അവരുടെ സമ്പത്തും പ്രതാപവും സന്താനസമൃദ്ധിയും കണ്ട് കൌതുകപ്പെടേണ്ടതില്ല. അവ മുഖേന ഐഹികജീവിതത്തില്‍തന്നെ അവര്‍ ശിക്ഷിക്കപ്പെടേണമെന്നും, സത്യനിഷേധികളായിക്കൊണ്ടുതന്നെ ജീവന്‍ വെടിയേണമെന്നുമത്രെ അല്ലാഹു ഉദ്ദേശിക്കുന്നത്.'


നമസ്കാരം സ്വയം ഒരു ലക്ഷ്യമല്ല. അത് നിര്‍വഹിക്കുന്നിതിലൂടെ ദൈവത്തിന് ഒന്നും ലഭിക്കാനുമില്ല.
നമസ്കാരം സമയബന്ധിതമായി നിര്‍ബന്ധമാക്കപ്പെട്ട ആരാധനയാണ്. ദൈവത്തെ സ്മരിക്കുന്നവനാകുക എന്നതാണ് അതിന്റെ ലക്ഷ്യം. ആ സ്മരണയിലൂടെ മ്ലേഛതയില്‍നിന്ന് അകന്ന് നില്‍ക്കണമെന്നും അധര്‍മകാരിയാകരുതെന്നും അല്ലാഹു മനുഷ്യനില്‍ നിന്നും ആവശ്യപ്പെടുന്നു.  ദൈവഭക്തിയില്ലാത്തവര്‍ക്ക് നമസ്കാരം ഭാരമായ സംഗതിയാണ്. അല്ലാഹു എല്ലാ മനുഷ്യനില്‍ നിന്നും ആവശ്യപ്പെടുന്ന നമസ്കാരത്തെ പരിഹസിക്കുന്നവര്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. ബുദ്ധി ഉപയോഗിക്കാത്തതിന്റെ ഫലമാണ് അത്.
 
അധര്‍മം ചെയ്യുന്നവര്‍ എത്ര സമ്പത്ത് ചെലവഴിച്ചാലും എത്ര നമസ്കരിച്ചാലും അതുകൊണ്ട് കാര്യമില്ല. കാരണം നമസ്കാരമല്ല അവരില്‍നിന്ന് അന്തിമമായി ഉണ്ടാവേണ്ടത്. മറിച്ച് നമസ്കാരം മുഖേന ധര്‍മനിഷ്ഠമായ മനസ്സാണ്. നമസ്കരിക്കാത്തവര്‍ക്കും ദൈവം ഇഹലോകത്ത് അനുഗ്രഹം വാരിക്കോരി നല്‍കിയേക്കാം. പക്ഷെ അതില്‍ വഞ്ചിതനാകരുത്.

No comments:

Post a Comment