Sunday 7 October 2012

എന്താണ് നമസ്കാരം.



ദൈവസാമീപ്യവും ദൈവപ്രീതിയും നേടി ഇഹപരവിജയങ്ങള്‍ കൈവരിക്കാന്‍ അല്ലാഹു മനുഷ്യര്‍ക്ക്‌  നിയമമാക്കിയ ഏറ്റവും ശ്രേഷ്‌ഠമായതാണ്‌ നമസ്‌കാരം ( സ്വലാത്ത് ). അത്‌ മാനുഷീക  ജീവിതത്തിന്റെ മുഖ്യസ്‌തംഭവും വ്യക്തിയുടെ  സത്വപ്രകാശനവുമാണ്‌. ഒരു മനുഷ്യനും ശിര്‍ക്കിനുമിടയില്‍ (അല്ലങ്കില്‍ കുഫ്‌റിനുമിടയില്‍) നമസ്‌കാരമുപേക്ഷിക്കല്‍ മാത്രമേയുള്ളൂ എന്നതു  അതിന്റെ അനിവാര്യതയും സര്‍വ പ്രാധാന്യവും വ്യക്തമാക്കുന്നു.

മഹത്തായ നമസ്‌കാരം ( സ്വലാത്ത് ) വെറും ചടങ്ങും ഔപചാരികമായ അനുഷ്‌ഠാനവും അല്ല; ആയിക്കൂടാ. അതില്‍ ഭൗതികവും ആത്മീയവും വ്യക്തിപരവും സാമൂഹികവും പ്രത്യക്ഷവും പരോക്ഷവുമായ നിരവധി അര്‍ഥതലങ്ങളും ഉദ്ദേശങ്ങളും പ്രയോജനങ്ങളും അന്തര്‍ലീനമായിരിക്കുന്നു.

നമസ്‌കാരത്തിന്റെ പരമലക്ഷ്യം എന്താണ്‌? അല്ലാഹുവിനെ ഓര്‍മിക്കാനും ഓര്‍മ്മ നിലനിര്‍ത്താനും  വേണ്ടി  നമസ്‌കാരം നിലനിര്‍ത്തുക.

നമസ്‌കാരത്തിന്റെ ഉദ്ദിഷ്‌ടലക്ഷ്യം ദൈവസ്‌മരണയും അതിലൂടെ അല്ലാഹുവുമായുള്ള നിരന്തരമായ ബന്ധവും നിലനിര്‍ത്തലായതിനാല്‍, അത്‌ ഒരു വ്യക്തി  തന്റെ ജീവിതത്തില്‍ നിര്‍വഹിക്കുന്ന ഏറ്റവും പുണ്യകരവും ശ്രേഷ്‌ഠവുമായ കര്‍മമായിത്തീരുന്നു.

നമസ്‌കാരത്തില്‍ ഭയഭക്തിയുള്ള സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു എന്ന് ഖുര്‍ആന്‍.

സദാസമയവും അല്ലാഹുവിന്റെ നിരീക്ഷണത്തിലാണ്‌ നാം എന്ന ദൃഢമായ ബോധം. ഒരു സത്യവിശ്വാസിയുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും അനിവാര്യമായി ഉണ്ടായിരിക്കേണ്ട ഈ ഗുണം ഏറ്റവുമധികം പ്രകടമാകുന്നത്‌ നമസ്‌കാരത്തിലൂടെ മാത്രമാണ് .

നമസ്‌കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധ പ്രവൃത്തികളില്‍  നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത്‌ ഏറ്റവും മഹത്തായത്‌ തന്നെയാകുന്നു.

നമസ്‌കാരത്തില്‍ നിന്നുളവാകുന്ന ഏതൊരു പ്രവര്‍ത്തനത്തിന്റെയും  മഹത്തായ നേട്ടം, അത്‌ വിശ്വാസിയുടെ മനസ്സിനെ ശാന്തവും ശക്തവും ദൃഢവുമാക്കി മാറ്റുന്നു എന്നതാണ്‌.

അല്ലാഹുവെക്കുറിച്ചുള്ള ഓര്‍മകൊണ്ടാണ്‌ ഹൃദയങ്ങള്‍ ശാന്തമാകുന്നത്‌.

മനുഷ്യരില്‍ കാണപ്പെടുന്ന ഉത്‌കണ്‌ഠകളെയും അസ്വസ്ഥതകളെയും അരക്ഷിതത്വബോധത്തെയും സ്വാര്‍ഥതയെയും സങ്കുചിതത്വത്തെയും അതിജയിക്കാന്‍ നമസ്കാരം  അവനെ പ്രാപ്‌തനാക്കുന്നു.

നമസ്‌കാരം ജീവിതത്തില്‍ എപ്പോഴെങ്കിലും നിര്‍വഹിക്കേണ്ട ഒരു ബാഹ്യ ചലന പ്രകടനങ്ങളല്ല; ഒരു വ്യക്തി  പ്രായപൂര്‍ത്തി എത്തിയതു മുതല്‍ മരണംവരെ ജീവിതത്തിലുടനീളം ഓരോ ദിവസവും ഓരോ നിമിഷങ്ങളിലും നിര്‍വഹിക്കേണ്ട ഒരു സ്മരണയാണ്‌ . നമസ്‌കാരം സത്യവിശ്വാസികള്‍ക്ക്‌ സമയം നിര്‍ണയിക്കപ്പെട്ട ഒരു ബാധ്യതയാകുന്നു.

നമസ്‌കാര നിര്‍വഹണത്തില്‍ പാലിക്കേണ്ട നൈരന്തര്യവും സ്ഥിരനിഷ്‌ഠയും സത്യവിശ്വാസിയില്‍ ക്ഷമയുടെയും സഹനത്തിന്റെയും മനസ്ഥൈര്യത്തിന്റെയും ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നു. ജീവിതത്തിലെ ഏത്‌ പ്രതിസന്ധികളെയും ശാന്തതയോടെയും ധീരതയോടെയും ആത്മസംയമനത്തോടുംകൂടി അഭിമുഖീകരിക്കാന്‍ അത്‌ അവനെ പ്രാപ്‌തനുമാ ക്കുന്നു. യഥാവിധി ഖുര്‍ആന്‍ മനസ്സിലാക്കി കൃത്യമായി നമസ്‌കരിക്കുന്ന ഒരു വിശ്വാസി  പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും താളക്രമത്തിനൊപ്പം തന്റെ ജീവിതത്തെ ക്രമീകരിക്കുകയാണ്‌ ചെയ്യുന്നത്‌. ഇത്‌, ജീവിതത്തില്‍ കൃത്യനിഷ്‌ഠയുടെയും അച്ചടക്കത്തിന്റെയും ക്രമത്തിന്റെയും വ്യവസ്ഥയുടെയും നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ അവനെ പര്യാപ്തമാക്കുന്നു .

1 comment:

  1. പ്രാര്ത്ഥന

    പടച്ചവൻ പടപ്പുകളുടെ പ്രാർതനകളെല്ലാം
    കേൾക്കും,പ്രവർത്തനങ്ങളെല്ലാം കാണും
    പ്രാര്തനകളും പ്രവര്ത്തനങ്ങളും അവലോകനം
    ചെയ്യും നീതിയോടെ ,യുക്തിയോടെ വിധിക്കും

    പടച്ചവൻ പാമാരരാം പടപ്പുകളെ ,പണ്ഡിതരെ
    പടച്ചവനല്ലേ ?പ്രാർതനകളെല്ലാം പ്രാവർത്തികമാക്കൽ
    പ്രായൊഗിമാക്കൽ,പ്രായൊഗികമല്ലെന്ന റിയും
    പരമോന്നത നീതിമാനല്ലേ ,വിധിക്കുന്നവനല്ലേ ?

    വിധിക്കൂ വിധാതാവേ ,നിൻ യുക്തമാം വിധം
    നിൻ വിധിയേ നടക്കൂവെന്നതു നിജം
    പാമാരരാം പടപ്പുകളുടെ പിടിപ്പുകേടുകളെ
    പൊറുക്കൂ പാവങ്ങൾ തൻ പാപങ്ങൾC

    ReplyDelete